Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വിമർശിച്ച അംഗങ്ങളിൽനിന്നു വിശദീകരണം തേടാൻ സിപിഎം. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മണ്ഡലതല യോഗങ്ങളിലുൾപ്പെടെ വിമർശനം ഉന്നയിച്ചവരിൽ നിന്നുമാണ് വിശദീകരണം തേടുന്നത്.
അതേസമയം മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ചിലർ പാർട്ടിയിൽനിന്നു പുറത്തേുപോകാനൊരുങ്ങുന്നതായും സൂചനയുണ്ട്.
പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുൾപ്പെടെ നിരത്തുന്നതായിരുന്നു ‘നേതാക്കളെ അണികൾ തിരുത്തണമെന്ന’ കുഞ്ഞികൃഷ്ണന്റെ പുസ്തകം. ഇതിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നാണ് പാർട്ടി വിശദീകരണം തേടുന്നത്.
അതോടൊപ്പം ടി.ഐ. മധുസൂദനന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യോഗങ്ങളിൽ വിമർശനം ഉന്നയിച്ചവരിൽനിന്നും വിശദീകരണം തേടുന്നുണ്ട്. മണ്ഡലതല യോഗങ്ങളിലുൾപ്പെടെ ടി.ഐ. മധുസുദനന്റെ സ്ഥാനാർഥിത്വത്തിനെതിരേ വിമർശനങ്ങളുയർന്നിരുന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനായി വ്യക്തമായ കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യമാണ് യോഗങ്ങളിലുയർന്നത്.
ഇതേത്തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരേ ചിലർ തട്ടിക്കയറുന്ന അവസ്ഥയുമുണ്ടായെന്നാണ് വിവരം. ഇതിലെല്ലാം മാനസിക പ്രയാസത്തിലായ മുതിർന്ന നേതാക്കളിൽ ചിലർ മധുസൂദനന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുന്നതോടെ പാർട്ടിയിൽനിന്ന് പുറത്തേക്ക് പോകാനൊരുങ്ങുന്നതായാണ് സൂചനകൾ.
Kerala
പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പോലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ.
സുതാര്യമായ ഫണ്ട് പിരിവാണ് ജാഗ്രത പയ്യന്നൂർ നടത്തുന്നത്. ബൈക്ക് വാങ്ങാൻ ആവശ്യമായ പണം ലഭിച്ചാൽ പിരിവ് നിർത്തും. പൊതുവേദിയിൽ വച്ച് ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ കൂട്ടായ്മ പ്രതികരിച്ചു. ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുന്ന പാർട്ടിയെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു. മാധവൻ വിശദമാക്കി.
Kerala
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറയുന്നത് വസ്തുതകള്‍ മറച്ചുവച്ചുള്ള പച്ചക്കള്ളമാണെന്നു സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്. തന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി കെ.കെ. രാഗേഷ് നടത്തിയ പത്രസമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂണില്‍ പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി മാത്രമാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത ഇതായിരിക്കേ കെ.കെ. രാഗേഷ് പച്ചക്കള്ളമാണു പറയുന്നത്. സഹകരണ സ്ഥാപനത്തിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞതെന്നു കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാണിച്ചു.
പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിമതരുടെ ഒത്തുചേരലായി മാറിയെന്നു പറഞ്ഞത് പയ്യന്നൂരിലെ സിപിഎം നേതൃത്വത്തിന് അംഗീകരിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അവിടെ നടന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല.
പൊതുപരിപാടി എന്ന നിലയില്‍ പലരും പങ്കെടുക്കുമെന്നിരിക്കേ അന്നത്തെ ജനക്കൂട്ടം പാര്‍ട്ടി നേതൃത്വത്തെ ബുദ്ധിമുട്ടിച്ചതിനു തെളിവാണ് ഇപ്പോഴത്തെ പരാമര്‍ശങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
താന്‍ എപ്പോഴാണ് സിപിഎം വിരുദ്ധനായതെന്നും അതിനുള്ള കാരണമെന്തെന്നും പാര്‍ട്ടിയാണു പറയേണ്ടത്. നാലര വര്‍ഷത്തോളം പാര്‍ട്ടിക്കകത്ത് പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് പൊതുസമൂഹത്തോടു പറയേണ്ടി വന്നത്. ടി.ഐ. മധുസൂദനന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നു എന്ന് പറഞ്ഞത് മധുസൂദനനാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറാനാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നേതൃത്വം ശ്രമിക്കുന്നത്. ഇങ്ങനെ കളവുകള്‍ പറയാന്‍ നേതാക്കന്മാര്ക്ക് എങ്ങനെ സാധിക്കുന്നെന്ന് അദ്ദേഹം ചോദിച്ചു.
Kerala
പയ്യന്നൂർ: സിപിഎം മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്ന് നടക്കാനിരിക്കെ പുസ്തക പ്രകാശന ചടങ്ങിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നടപടിക്ക് വിധേയനായ വ്യക്തി എന്ന നിലയിൽ, പുസ്തക പ്രകാശനം രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ.
പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ചടങ്ങ് നടക്കുന്ന ഹാളിന് പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളോ അതൃപ്തിയുള്ള ഒരു വിഭാഗം പ്രവർത്തകരോ ചടങ്ങ് തടയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്.
Kerala
കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ പയ്യന്നൂര്‍ സിപിഎം നേതൃത്വത്തിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അണികള്‍. കൃത്യമായ കണക്ക് വയ്ക്കണമെന്ന ആവശ്യങ്ങള്‍ ബ്രാഞ്ചുകളില്‍നിന്ന് ഉയര്‍ന്നതോടെ വെട്ടിലായത് നേതൃത്വമാണ്.
ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ച ബ്രാഞ്ച് യോഗങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത അണികള്‍ കൃത്യതയുള്ള കണക്കുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചത്.
അംഗങ്ങളാവശ്യപ്പെട്ട പ്രകാരമുള്ള കണക്കുകള്‍ നേതാക്കളുടെ കൈയിലില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ വിഷയത്തില്‍ വിശദീകരണം നല്കിയപ്പോഴും കണക്കുകള്‍ വച്ചിരുന്നില്ല. ഇപ്പോള്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനെത്തിയപ്പോഴും അതില്‍ കണക്കുകളില്ലായിരുന്നു. അതിനാലാണു കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അണികള്‍ കൃത്യതയുള്ള കണക്കുകള്‍ ആവശ്യപ്പെട്ടത്.
കോറോം കൂര്‍ക്കര ബ്രാഞ്ചില്‍ അംഗങ്ങളെത്താതിരുന്നതിനാല് ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ബ്രാഞ്ച് യോഗം നടത്താനുമായില്ല. പയ്യന്നൂര്‍ എരിയയിലെ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളിലും കുഞ്ഞികൃഷ്ണനനുകൂലമായ തരംഗം രൂപപ്പെട്ടുവെന്നാണു പുറത്തുവരുന്ന വിവരം.
പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണത്തേക്കാളും കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകളാണ് സിപിഎം അണികളിലെത്തിയതെന്ന് വെളിവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ പ്രതിധ്വനി യോഗങ്ങളില്‍ മുഴങ്ങുമ്പോള്‍ കൃത്യതയുള്ള മറുപടി നല്കാനാകാതെ വിഷമിക്കുകയാണ് റിപ്പോര്‍ട്ടിംഗിനായി നിയോഗിക്കപ്പെട്ട നേതാക്കള്‍.
കണ്ണൂര്‍: കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ പ്രതിരോധിക്കാനായി കണക്കുകള്‍ കൈയിലില്ലാത്ത നേതൃത്വം കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയ തട്ടിക്കൂട്ടു കണക്ക് എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് കാത്തിരിപ്പ്.
കൃത്യതയുള്ള കണക്കുകളുടെ അഭാവമാണു പ്രശ്നം. മുമ്പ് ഇക്കാര്യങ്ങളില്‍ ജില്ലാ കമ്മിറ്റി നല്കിയ വിശദീകരണങ്ങളിലും കണക്കുകളുണ്ടായിരുന്നില്ല. ഇതിനാല്‍ത്തന്നെ ഏരിയാ കമ്മിറ്റിയിലും കണക്കുകള്‍ വിശദീകരിക്കാനാകാത്ത അവസ്ഥയാണുണ്ടായത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ കുഞ്ഞികൃഷ്ണന് കമ്മിറ്റികളിൽ അവതരിപ്പിച്ചപ്പോള്‍ ഇതിനെ മറികടക്കാനായി ഒരു സഹകരണ ജീവനക്കാരന്റെ സഹായത്തോടെ കണക്കുകളൊപ്പിച്ച് അവതരിപ്പിച്ചിരുന്നുവെന്നു കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിലുണ്ടായിരുന്നു. കുഞ്ഞികൃഷ്ണന് കണ്ടെത്തിയ വരവുകണക്കുകള്ക്കൊപ്പമെത്തുന്നതിന് ചെലവിനത്തില്‍ വര്‍ധന വരുത്തിയായിരുന്നു ഈ കണക്കുകളൊപ്പിച്ചത്. ഈ കണക്കുകളൊപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകളും കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുണ്ട്.
ഫെബ്രുവരി നാലിനു പുസ്തകം പുറത്തിറങ്ങുമ്പോള്‍ അതിലെ കണക്കുകളിലെ വരവുകള്‍ നോക്കി ചെലവുകണക്കുകള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് പരിഹാരം കാണേണ്ട വിഷയമാണെന്ന നേതൃത്വത്തിന്റെ നിലപാടിനെ, വര്‍ഷങ്ങളോളം പാര്‍ട്ടിക്കുള്ളില്‍ സമരം നടത്തിയിട്ടും പരിഹാരമില്ലാതെ വന്നാല്‍ പിന്നെ എന്തുചെയ്യണമെന്ന ചോദ്യംകൊണ്ടാണ് കുഞ്ഞികൃഷ്ണന് നേരിടുന്നത്.
Kerala
കൊച്ചി: ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം വേണമെന്നതാണ് ആവശ്യം.
പരിപാടി അലങ്കോലപെടുത്താന്‍ സാധ്യതയുണ്ട്. നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു ഇത് എല്ലാം പരിഗണിച്ചാണ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന് പറഞ്ഞു. തനിക്ക് ഒരു ഭീതിയും ഇല്ലെന്നും തന്നെ ആക്രമിക്കണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലോങ്കാലപ്പെടുമെന്ന് ആശങ്കയുണ്ട്. എസ്പിക്കും കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ എല്ലാം ശരിയെന്നു വിശ്വസിക്കുന്ന വലിയ വിഭാഗം ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വര്‍ധിച്ചു എന്നാണ് മനസിലാക്കുന്നത്. പയ്യന്നൂരിലെ നേതൃത്വത്തിലുള്ള പലരും താന്‍ പറയുന്നത് ശരി എന്ന് കരുതുന്നവരാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.